ചീവിടുകളുടെ ശബ്ദമില്ലാത്ത കാട് എന്നര്‍ഥത്തിലാണ് വിദേശികള്‍ ഈ പ്രദേശത്തെ സൈലന്റ്‌വാലി എന്ന് എന്നു വിളിച്ചത്. മനുഷ്യന്റെ കടന്നുകയറ്റത്തില്‍ പ്രകൃതി വീണ്ടും മാറിയപ്പോള്‍ ഈ നിശബ്ദതയില്‍ ചില അപസ്വരങ്ങള്‍ ഉണ്ടായി എന്നതൊരു സത്യമാണ്. എന്നാലും കാനനത്തിന്റെ കാതല്‍ പ്രദേശത്ത് ഇപ്പോഴും നിശബ്ദത തളം കെട്ടിക്കിടപ്പുണ്ട്. പുറം പ്രദേശത്ത് ചീവീടുകള്‍ വാസമുറപ്പിച്ചു തുടങ്ങിയിട്ടുമുണ്ട്. അത് പ്രകൃതിദ്രോഹികള്‍ക്കുള്ള ഒരു മുന്നറിയിപ്പു കൂടിയാണ്.
മുക്കാലിയില്‍ നിന്ന് 14 കിലോമീറ്റര്‍ വനയാത്രയാണ് സൈലന്റ്‌വാലിയിലിപ്പോള്‍ അനുവദനീയമായിട്ടുള്ളത്. ആ യാത്രയ്ക്കിടയില്‍ ചിലപ്പോള്‍ സിംഹവാലനെ കാണാം, കരിംകുരങ്ങും ആനയും പലപ്പോഴും സന്ദര്‍ശകര്‍ക്കു മുന്നില്‍ എത്താറുണ്ട്. യാത്ര അവസാനിക്കുന്നത് കുന്തിപ്പുഴയുടെ തീരത്താണ്. പണ്ട് സൈലന്റ് വാലി പദ്ധതി വരേണ്ടിയിരുന്ന സ്ഥലം. അന്ന് അതിനെ എതിര്‍ത്തു തുടങ്ങിയ പരിസ്ഥിതി പ്രസ്ഥാനം കേരളത്തിലുണ്ടാക്കിയ വിപഌവത്തിന് പില്‍ക്കാല ചരിത്രം സാക്ഷിയാണ്. വൈദ്യുത പദ്ധതി തുടങ്ങാനുള്ള നീക്കത്തെ പ്രകൃതിസ്‌നേഹികള്‍ എതിര്‍ത്തു. ജൈവവൈവിധ്യം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത വിദഗ്ദര്‍ സാക്ഷ്യപ്പെടുത്തി. അതിനു മുമ്പ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാ ണ് സൈലന്റ് വാലി ജലവൈദ്യുതപദ്ധതിക്ക് ആദ്യം അനുമതി നിഷേധിച്ചത്.
1985-ല്‍ രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാ ണ് സൈലന്റ് വാലിയെ ദേശീയപാര്‍ക്കായി പ്രഖ്യാപിച്ചത്. രാജീവ് ഗാന്ധി വന്നതിന്റെ ഓര്‍മ്മകള്‍ തുടിച്ചു നില്‍ക്കുന്ന സ്തൂപം, സൈലന്റ് വാലിയുടെ ചരിത്രമുഹൂര്‍ത്തങ്ങള്‍ അനാവൃതമാകുന്ന മ്യൂസിയം കാടിന്റെ ചുറ്റുവട്ടങ്ങള്‍ കാണാനായൊരു വാച്ടവര്‍ എന്നിവയാണിവിടെയുള്ളത്.
നേരത്തെയിത് സൈരന്ധ്രീ വനം എന്നാണ് അറിയപ്പെട്ടിരുന്നത്. കുന്തിയും പാഞ്ചാലിയും പഞ്ചപാണ്ഡവന്‍മാരുമായി ബന്ധപ്പെട്ട പുരാണകഥയും സൈലന്റ് വാലിയ്ക്ക് പറയാനുണ്ട്. വനവാസകാലത്ത് ഇവര്‍ ഇവിടെയായിരുന്നു തങ്ങിയത്. അന്ന് അക്ഷയപാത്രം കഴുകി കമഴ് ത്തിയ സ്ഥലമാണ് പാത്രക്കടവ് ആയതെന്നൊക്കെ കഥകളുണ്ട്.
ആര്‍ദ്രമായ മഴക്കാടുകളില്‍ നിന്നൊലിച്ചിറങ്ങുന്ന നൂറുകണക്കിന് അരുവികള്‍ ചേര്‍ന്നാണ് കുന്തിപ്പുഴയാകുന്നത്. 20 കിലോമീറററോളം മനുഷ്യസ്പര്ശമില്ലാതെ ഒഴുകിയെത്തുകയാണിവിടെ വരെ കുന്തിപ്പുഴ. നീലഗിരിയുടെ പടിഞ്ഞാറന്‍ കൊടുമുടിയായ അങ്കിണ്ട, സിസ്പാറ കൊടുമുടികള്‍ക്ക് തെക്കു നിന്ന് തുടങ്ങി തെക്കോട്ട് ഒഴുകി സൈലന്റ് വാലിക്ക് പുറത്ത് തൂതപ്പുഴയാകുന്നു.പടിഞ്ഞാറോട്ടൊ ഴുകി ഭാരതപ്പുഴയില്‍ ചേരുന്നു. വംശനാശം നേരിടുന്ന സിംഹവാലന്‍, ഭുമിയില്‍ ആകെയുള്ളതിന്റെ പകുതിയും ഇവിടെയാണ്. നാടന്‍കുരങ്ങ്, കരിങ്കുരങ്ങ്, കടുവ, പുള്ളിപ്പുലി, വരയാട്, പുള്ളിവെരുക്, കൂരന്‍, കാട്ടാട്, കാട്ടുപൂച്ച, കാട്ടുപട്ടി, അളുങ്ക്, മലയണ്ണാന്‍, മരപ്പട്ടി തുടങ്ങി 315 ഇനം ജീവികളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 200 ഓളം പക്ഷികളും 50 ഓളം പാമ്പുകളും. 25 ഇനം തവളകളും, 100 ലധികം ചിത്രശലഭങ്ങളും 225 ഓളം ഷഡ്പദങ്ങളും ഈ കാട്ടിലുണ്ട്.
ഈ മഴക്കാട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ ഇതു കൂടി അറിയുക: പന്ത്രണ്ടുമാസവും വെള്ളം നിയന്ത്രിതമായി വിട്ടുതരുന്ന പ്രകൃതിയുടെ നിത്യമായ ജലസംഭരണികളാണ് മഴക്കാടുകള്‍. എപ്പോഴും പച്ചപ്പ് നിലനില്‍ക്കുന്ന ഇത്തരം നിത്യഹരിത വനത്തില്‍ കാലവര്‍ഷമേഘങ്ങള്‍ തണുക്കാന്‍ വേണ്ട ഈര്‍പ്പവും താഴ്ന്ന താപനിലയും നിലനില്‍ക്കും. ലക്ഷകണക്കിന് ച.കി.മി വിസ്തീര്‍ണ്ണം വരുന്ന തട്ടുകളായുള്ള മരമുകളിലെ ഇലകളില്‍ നിന്ന് പുറപ്പെടുന്ന സ്വേദനജലമാണ് ഈ ഈര്‍പ്പത്തിന്റെ രഹസ്യം. ഈ പച്ചത്തുരുത്ത് ജൈവവൈവിദ്ധ്യത്തിന്റെ അപൂര്‍വ്വ കലവറയായതും അതുകൊണ്ടാണ്. അതു കാത്തുസൂക്ഷിക്കുന്നത് നാളെയോട് നാം ചെയ്യുന്ന പുണ്യമാണ്.